
ഹരീഷ് ആർ നമ്പൂതിരിപ്പാട്
“ഹായ് പൂമ്പാറ്റ! എന്തു രസാ!” ചിത്രപ്പൂമ്പാറ്റയെ കണ്ട് കുട്ടികൾ ആവേശത്തോടെ പറഞ്ഞു.
പൂമ്പാറ്റയ്ക്കതു കേട്ടപ്പോൾ അഭിമാനവും ലേശം അഹങ്കാരവുമുണ്ടായി.
അവൾ ഒരു മൂളിപ്പാട്ടു പാടി:
“ഞാനാണല്ലോ പൂമ്പാറ്റ
ചന്തമെഴുന്നൊരു പൂമ്പാറ്റ
ശലഭങ്ങളുടെ പ്രിയറാണി
മലർവാടികളുടെ ചങ്ങാതീ.”
അവൾ മറ്റു ഷഡ്പദങ്ങളെ വെറുപ്പോടെ നോക്കിക്കൊണ്ട് ചിറകു വിടർത്തി കുറേനേരം വായുവിൽ പറന്നു നടന്നു.
നേരം സന്ധ്യയായി.
അപ്പോൾ എവിടെ നിന്നോ തിളങ്ങുന്ന രത്നക്കല്ലുപോലെ ഒരു വെളിച്ചം!
“ഹായ്! മിന്നാമിന്നി. ഏറ്റവും ഭംഗിയും തിളക്കവുമുള്ള പ്രാണി ഇതാണല്ലേ, അമ്മേ?” ഒരു കൊച്ചു കുട്ടി ചോദിക്കുന്നതു കേട്ടു.
പൂമ്പാറ്റയുടെ തല താണു.
“മോളേ ഭംഗിയുടെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ അളവുകോലാണ്. പകൽ വെളിച്ചത്തിൽ പൂമ്പാറ്റയെ സുന്ദരിയായി കാണുമ്പോൾ ഇരുട്ടത്ത് തിളക്കവും സൗന്ദര്യവും മിന്നാമിനുങ്ങുകൾക്കാണ്.”
“പകൽവെട്ടത്തിൽ പൂമ്പാറ്റ
പള പള മിന്നും ചേലോടെ
ഇരുളിൽ മിന്നും മിന്നാമിന്നി
പൊൻവെട്ടത്തിൽ കൺകുളിരെ.”
ചിത്രുപ്പൂമ്പാറ്റയ്ക്ക് തന്റെ തെറ്റു മനസ്സിലായി. അതിനുശേഷം അവൾ അഹങ്കാരം വെടിഞ്ഞ് മറ്റു പ്രാണികൾക്കൊപ്പം കളിച്ചു രസിച്ചു.
