
മടവൂർ രാധാകൃഷ്ണൻ
കർക്കടകത്തിലെ ഇരുണ്ട കാർമേഘങ്ങൾ മാറി പ്രത്യാശയുടെ ചിങ്ങപ്പുലരി എത്തുന്നതും, ഓലക്കുട ചൂടിവരുന്ന മാവേലിത്തമ്പുരാന്റെ വരവും വളരെ ലളിതമായി വർണ്ണിക്കുന്ന മനോഹരമായൊരു കവിതയാണിത്. മുറ്റത്തെ അത്തപ്പൂക്കളത്തിന്റെ സുഗന്ധവും, പാറിനടക്കുന്ന പൂത്തുമ്പികളും ഓണക്കാലത്തിന്റെ വരവറിയിക്കുമ്പോൾ, പ്രകൃതിയും മനുഷ്യരും ഒരുപോലെ അനുഭവിക്കുന്ന ആഹ്ലാദവും ആവേശവും ഈ കൊച്ചുകവിതയിൽ നിറഞ്ഞുനിൽക്കുന്നു.
ആടിക്കാറുകൾ പേടിച്ചു
കോടക്കാറുമകന്നേ പോയ്!
മോടിയിലോണം കൊണ്ടുവരാൻ
മാടി വിളിപ്പാണൊരു പുലരി!
വേണം നമ്മുടെ മുറ്റത്ത്
കാണാനഴകിൽ അത്തം!
ഓണപ്പൂക്കളിറുത്താൽ
മണമാണവിടെ മുഴുക്കെ!
ഓലക്കുടയും ചൂടി
ചേലിൽ നടന്നു വരുന്നു
മലയാളത്തിലെ മന്നൻ
മലനാടേകിയ പുത്രൻ!
അങ്ങനെയങ്ങനെ വന്നു
ചിങ്ങം മുന്നിൽ ചിരി തൂകി!
എങ്ങുമൊരോണക്കാലം
പൊങ്ങിപ്പാറി പൂത്തുമ്പി!
#malayalam #poem #literacy #reading #online #magazines #writing #magazine #online
