
നിഥിൻകുമാർ ജെ.
തുടക്കമില്ലാത്തവരെ കണ്ടവരുണ്ടോ?
ഞാനൊരു തുടക്കമില്ലാത്ത രചനയാണ്.
നിരവധി ഭാഗമുള്ള ബൃഹത്തായ രചന.
മധ്യവേനലില്‍ ചൂടുള്ള മധുരരാത്രിയുടെ
കുളിരുള്ള മായരചന.
മോഹങ്ങള്‍ മരിക്കാത്ത ഓര്‍മകളും
പകലുകള്‍ പുഞ്ചിരിക്കാത്ത മുഖങ്ങളും
നിഴലുകള്‍ കാണാത്ത നിറങ്ങളും
മാത്രമുള്ള രചന.
ഇവിടെ പക്ഷികള്‍ പറക്കില്ല
വര്‍ഷം തോരില്ല മാനം മായില്ല
മധുരം അണയില്ല.
ഇവിടെ മരണമുണ്ട് ജനനമുണ്ട്
കാമമുണ്ട് പ്രണയമുണ്ട് പ്രേമമുണ്ട്.
ഇവിടെ ഉടലില്ല ഉയിരില്ല
ഉടയോനുമില്ല ഉടലറിഞ്ഞവര്‍
ഉടുതുണിയഴിച്ചവ൪ ഉണ്മയെ മറന്നവര്‍ നിങ്ങള്‍.
ആദ്യ വാക്കിതാണ് ആരുണ്ട് മണ്ണില്‍?
വിത്തുകള്‍ മുളയ്ക്കുമ്പോള്‍
വിണ്ണില്‍ വര്‍ണ്ണം നിറയുമ്പോള്‍
ശബ്ദം നിലക്കുമ്പോള്‍
ശവം നാറുമ്പോള്‍ കാവലുണ്ടോ?
കരുതലുണ്ടോ? ഒറ്റവാക്കില്‍ ഉത്തരമില്ല
മറുവാക്കില്‍ ചോദ്യമില്ല
ഒരു കടംകഥയല്ല ഒരു പഴമൊഴിയുമല്ല
“ജനിച്ചവര്‍ കുറിച്ചതും മരിച്ചവര്‍ മായിച്ചതും”
ചിതല്‍ തിന്നുതീര്‍ത്ത എന്റെ രചനയുടെ
എദയമാണ് എന്റെ ഉടലാണ്.
ഒരു നോക്കില്‍ ഒരു വാക്കില്‍
എഴുതിത്തീര്‍ത്ത വരിയിലൂടെ
ഒരിക്കല്‍ക്കൂടി ഞാന്‍ സഞ്ചരിക്കും.
ആയിരം പൂര്‍ണചന്ദ്രനെ കണ്ടവരുടെ
കവിളില്‍ ചുംബിക്കും.
ആയിരം സ്വപ്ലങ്ങള്‍ തുന്നിയതാണവര്‍!
ഇതെത്തു ഭ്രാന്തെന്ന് ചിന്തിക്കുന്നവരുണ്ടോ?
ഭ്രമമാണു ഞാന്‍.
മനുഷ്യായുസ്സില്‍ ലയിച്ച വിഷമാണ് ഞാന്‍.
ഓരോ രചനയുടെ തുടക്കവും വിഷം പുരളും.
ഓരോ രചനയുടെ ഒടുക്കവും വിഷം പടരും.
വാക്കിനാല്‍ ഗോധിച്ചും
നോവിനാല്‍ കണ്ണീര്‍ പടര്‍ത്തിയും
കണ്ണീരില്‍ വിത്തു പാകിയും
വിത്തിനു മൌനം വളമായി നല്‍കിയും
വളര്‍ന്നൊരു വൃക്ഷമാണ് ഞാന്‍.
ഈ തണലില്‍ ഭൂമി ഉറങ്ങുന്നു.
ഈ മടിയില്‍ ഞാന്‍ തല ചായിക്കാം.
ഉദരത്തിലെ നോവിനെ സഹിച്ചും
തുടയിലെ മുറിവിനെ മറന്നും
ഉണര്‍ത്താതെ ഞാന്‍ തഴുകുന്നു.
ഭൂമി! നിനക്കു ശാന്തമായി ഉറങ്ങുവാന്‍
ഞാന്‍ എന്റെ ഉറക്കം പണയം നല്‍കട്ടെ.
ഇതൊരു വെറും വാക്കല്ല.
പെറ്റുപെരുകിയ മനുജരുടെ
ചൂടുളള പ്രവ൪ത്തിയില്‍
കാമംപൂണ്ട ആരോ ഒരാള്‍
ധരണിയുടെ ഉദരത്തില്‍ നല്‍കിയ വിഷം.
അവള്‍ ഉണര്‍ന്നാല്‍ പച്ചപ്പെല്ലാം ഇരുളും
ഒഴുകുന്നതെല്ലാം ഉറയും
വിശുന്നതെല്ലാം പുളയും
ശബ്ദം നിലച്ച ഉടലുറഞ്ഞ
ഒരു ഇരുണ്ട ലോകം.
ഈ ലോകത്തിനു തുടക്കമില്ല ഒടുക്കവുമില്ല.
തുടക്കമില്ലാത്ത രചനയ്ക്ക് ഒടുക്കമെന്തിന്?
#malayalam #poem #literacy #reading #online #magazines #writing
