നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
ബ്രസായിലെ ധനാഢ്യനും മഹാപ്രതാപശാലിയുമായ ഷെയ്ഖിന്റെ ഏക മകളായിരുന്നു ലൈല. അവള്‍ കാണാന്‍ അതീവസുന്ദരിയും ബുദ്ധിശാലിയുമായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ആകാരവും സംസാരിക്കുമ്പോള്‍ മുത്തുകള്‍ കൊഴിയുന്നതുപോലെയുള്ള ശബ്ദവും അവളുടെ മാത്രം പ്രത്യേകതയായിരുന്നു. നിതംബം മറയ്ക്കുന്ന വാര്‍കുന്തലും കണ്ണുകളില്‍ നക്ഷത്രങ്ങള്‍ തിളങ്ങി നില്ക്കുന്നതുപോലെ തോന്നിപ്പിക്കുന്ന നോട്ടവും… ആ ദേശത്ത് അവളെപ്പോലെ ഒരു സുന്ദരിയെ കണ്ടെത്തുക സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ അവളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കൊതിച്ചവരായിരുന്നു എല്ലാവരും.
അവരില്‍ ഒരാളായിരുന്നു ബ്രസയിലെ ഇബ്നുസലാം. ലൈലയുടെ പിതാവിന്റെ സ്നേഹിതനും, ആ കൊട്ടാരത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള വൃക്തിയുമായിരുന്നു ഇബ്നുസലാം. എങ്ങനെയെങ്കിലും ലൈലയെ വിവാഹം ചെയ്യുക എന്ന ഒരൊറ്റ ആഗ്രഹത്താല്‍ അയാള്‍ കൊട്ടാരത്തില്‍ വരിക പതിവായിരുന്നു.
പക്ഷേ, ലൈലയുടെ മനസ്സ് കീഴടക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കാണാന്‍ സുന്ദരനും ആവശ്യത്തിന് പണവും പ്രതാപവും ഒക്കെ ഇബ്നുസലാമിനുണ്ടായിരുന്നു. ലൈലയുടെ പിതാവിനും അയാളെ ഇഷ്ടമായിരുന്നു. പക്ഷേ. എന്തു ചെയ്യാന്‍? ലൈലയുണ്ടോ അതിന് സമ്മതിക്കുന്നു! അവള്‍ മറ്റൊരാളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു.
വലിയൊരു കൊട്ടാരസദൃശമായ വീടായിരുന്നു ലൈലയുടേത്. ചുറ്റും പൂന്തോട്ടങ്ങള്‍ നിറഞ്ഞ കൊട്ടാരം. തണല്‍ വിരിച്ച് തല ഉയര്‍ത്തി നില്ക്കുന്ന പൈന്‍ മരങ്ങള്‍. നടക്കാവുന്ന ദൂരത്തിനടുത്ത് സ്ഫടിക ജലസമാനമായ നദി. അതില്‍ പലതരം മീനുകള്‍. സദാസമയവും പറവകള്‍ കുറുകുന്ന ഉദ്യാനങ്ങള്‍.
വീടിന്റെ രണ്ടാം നിലയില്‍ അനേകം കിളിവാതിലുകളുള്ള മുറിയുടെ മുന്നറ്റത്തായി ലൈല അങ്ങനെയിരിക്കും. അവിടെയിരുന്നാല്‍ ദൂരത്തോളം കാണാം. ഉദ്യാനവും കഴിഞ്ഞ് മണല്‍ക്കാടാണ്. മരുഭൂമിയുടെ വന്യമായ സൗന്ദര്യം.
ലൈല രണ്ട് ഇണപ്രാവുകളെ വളര്‍ത്തിയിരുന്നു. ഉദ്യാനത്തില്‍ നിന്നും പൂക്കളുള്ള ഒരു മരത്തിന്റെ കൊമ്പിലായിരുന്നു അതിന്റെ കൂട്. ഇടയ്ക്കിടെ അവ പറന്നുവന്ന് ലൈലയുടെ ജാലകത്തിനരികെ ഇരിക്കും. അവളുടെ ഭാഷ പ്രാവുകള്‍ക്ക് അറിയാം. പ്രാവുകളുടെ ചലനങ്ങളില്‍ നിന്ന് ലൈലയ്ക്കും അവയുടെ ഉള്ളിലിരിപ്പ് വായിച്ചെടുക്കാം. വല്ലാതെ മുഷിഞ്ഞിരിക്കുമ്പോള്‍ ലൈല പ്രാവുകളുമായി ചങ്ങാത്തത്തിലാവും. അപ്പോള്‍ നേരം പോവുന്നത് അറിയുകയേയില്ല.
സന്ധ്യ കനക്കാന്‍ തുടങ്ങുമ്പോള്‍ പ്രാവുകള്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് തങ്ങളുടെ കൂട്ടിലേക്ക് പറന്നുപോവുകയും ചെയ്യും.
പ്രാവുകള്‍ കൂടുവിട്ട് എങ്ങോട്ടെങ്കിലും പറന്നുപേയാല്‍ ലൈലയ്ക്ക് കൂട്ടിന് പരിചാരകമാര്‍ വരും. അവര്‍ കഥ പറഞ്ഞും പാട്ടുകള്‍ പാടിയും ലൈലയെ സന്തോഷിപ്പിക്കാന്‍ നോക്കും. ലൈലയുടെ സൗന്ദര്യത്തെ വര്‍ണ്ണിച്ച് അവര്‍ മത്സരിക്കും. അതൊക്കെ കേള്‍ക്കുന്നത് ലൈലയ്ക്കും ഇഷ്ടമാണ്. അപ്പോള്‍ ചുണ്ടില്‍ വിരിയുന്ന കുസൃതിച്ചിരിയും കണ്ണുകളിലെ തിളക്കവും പരിചാരികമാര്‍ ഇടംകണ്ണിട്ട് നോക്കി കളിയാക്കും.
ഇതൊക്കെയാണെങ്കിലും, ലൈലയെ വിവാഹം ചെയ്ത് തരുമോ എന്ന് അന്വേഷിച്ച് അവളുടെ പിതാ വിനെ തേടിവരുന്ന പ്രഭുക്കന്‍മാരും രാജകുമാരന്‍മാരും കുറവല്ല. എല്ലാവരോടും അവളുടെ ഉപ്പ സമയമായേ ഇടപെടാറുള്ളു. ആരെയും പിണക്കരുതല്ലോ!
പിതാവിനോട് അവള്‍ പറയും:
“ഉപ്പാ, എനിക്കിപ്പം വിവാഹം വേണ്ട.”
അതു കേള്‍ക്കേണ്ട താമസം അയാള്‍ നിർന്നിമേഷനായി നിന്ന് മകളുടെ തലയില്‍ തലോടും. എന്നിട്ട പറയും:
“മോളെ, എന്നെങ്കിലും നിനക്കൊരു വിവാഹം വേണ്ടെ? നിനക്കാണെങ്കില്‍ അതിനുള്ള പ്രായമായി. ഞാനാണെങ്കില്‍ പ്രായമായി വരുന്നു. നമുക്ക് എന്തിന്റെ ഒരു കുറവാണുള്ളത്?”
അവള്‍ ഒന്നും മിണ്ടിയില്ല. ഉപ്പയെ ദയനീയമായി ഒന്ന് നോക്കും. ആ കണ്ണുകള്‍ സജ്ജലങ്ങളാവുന്നത് അവള്‍ കാണും. മകളുടെ മനസ്സില്‍ എന്തോ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അയാള്‍ ഗോവണിയിറങ്ങി പോകും. സങ്കടത്തോടെ അവള്‍ ഇണപ്രാവുകളെ നോക്കും. മരക്കൊമ്പില്‍ കൊക്കുരുമ്മി അവ കിന്നരിക്കുന്നു. സൈപ്രസ്സ് ഇലകളെ പുതച്ച് അവയുടെ ചിറകുകള്‍ അനങ്ങാന്‍ തുടങ്ങും.
(തുടരും)